കരിപ്പൂരില്‍ വീണ്ടും എയര്‍ ഇന്ത്യ ജംബോ സര്‍വ്വീസ്

കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും എയര്‍ ഇന്ത്യ ജംബോ സര്‍വ്വീസ്. ജിദ്ദയില്‍ നിന്നെത്തിയ വിമാനം കേന്ദ്രമന്ത്രി വി മുരളീധരന്‍റെ നേതൃത്വത്തില്‍ രാവിലെ ആറു മണിക്ക് എയര്‍പോര്‍ട്ടില്‍ സ്വീകരിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തിന്‍റെ വികസനത്തിന് കേന്ദ്ര സര്‍ക്കാര്‍ മികച്ച പരിഗണ നല്‍കുമെന്ന് വി.മുരളീധരന്‍ പറഞ്ഞു. ജിദ്ദയില്‍നിന്നുള്ള എയര്‍ ഇന്ത്യയുടെ ബോയിങ് 747-400 വിമാനമാണു കരിപ്പൂരിലെത്തിയത്. ആദ്യഘട്ടത്തില്‍ ആഴ്ചയില്‍ രണ്ടു ദിവസമാണു ജംബോ സര്‍വീസ്.

വിനോദസഞ്ചാരത്തിന് മുഖ്യപരിഗണന നല്‍കുന്ന 18 വിമാനത്താവളങ്ങളുടെ പട്ടികയില്‍ തിരുവനന്തപുരം വിമാനത്താവളത്തേയും ഉള്‍പ്പെടുത്തിയതായും കേന്ദ്രമന്ത്രി പറഞ്ഞു. കൊച്ചിയില്‍നിന്നുള്ള രണ്ടു സര്‍വീസാണു കരിപ്പൂരിലേക്കു മാറ്റിയത്. വരുന്ന മാസങ്ങളില്‍ കൂടുതല്‍ സര്‍വ്വീസുകളുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം വിമാനത്തിനു കരിപ്പൂരില്‍ രാത്രികാല സര്‍വീസിനു സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് അനുമതി നല്‍കിയിട്ടില്ല. രാത്രിയാത്രാ വിലക്ക് ആറു മാസത്തിനുശേഷം പുനഃപരിശോധിക്കുമെന്നാണു വിവരം.