കാണാന്‍ കിട്ടില്ല, ഫോണ്‍ എടുക്കില്ല, വീടിന് മുന്നിലെത്തി ഫോട്ടോ എടുത്ത് വാട്‌സാപ്പ് അയച്ചിട്ടും നോ റെസ‌്‌പോണ്‍സ്: ശോഭനയുടെ പിറകെ നടന്നത് ഒന്നരകൊല്ലമെന്ന് അനൂപ്


തലമുറകളുടെ സാന്നിധ്യം വിജയഘടകമായി മാറിയപ്പോള്‍ തിയേറ്റുകളില്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രം പ്രേക്ഷകന് സമ്മാനിക്കുന്നത് നല്ലൊരു സിനിമാ അനുഭവമാണ്. സുരേഷ് ഗോപി, ശോഭന, ദുല്‍ഖര്‍ സല്‍മാന്‍, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്‌ത ചിത്രത്തെ ആസ്വാദകര്‍ നെഞ്ചിലേറ്റി കഴിഞ്ഞു. എന്നാല്‍ സുരേഷ് ഗോപി, ശോഭന എന്നിവരെ ലഭിച്ചില്ലായിരുന്നെങ്കില്‍ മലയാളത്തില്‍ താന്‍ വരനെ ആവശ്യമുണ്ട് സംവിധാനം ചെയ്യില്ലായിരുന്നുവെന്ന് അനൂപ് പറഞ്ഞു. അതുപോലെ ശോഭനയ്‌ക്ക് വേണ്ടി ഒന്നര വര്‍ഷത്തോളമാണ് കാത്തിരുന്നതെന്നും അനൂപ് വ്യക്തമാക്കി.

അനൂപ് സത്യന്റെ വാക്കുകള്‍-

'ശോഭന മാം ഭയങ്കര സംഭവമാണ്. നോ കേട്ട് കേട്ട് ഒന്നരവര്‍ഷത്തോളം ഞാന്‍ മാമിന്റെ പിറകെ നടന്നു. ഫസ്‌റ്റ് ഞാന്‍ മീറ്റ് ചെയ‌്‌തപ്പോള്‍ അരമണിക്കൂര്‍ അപ്പോയിന്റ്മെന്റ് ഉണ്ടായിരുന്നു. ഇംഗ്ളീഷിലായിരുന്നു സംസാരിച്ചു തുടങ്ങിയത്. പത്ത് മിനിട്ടുകൊണ്ട് കഥ പറഞ്ഞു കഴിഞ്ഞു.

ഞാന്‍ ഒരു സീന്‍ പറഞ്ഞപ്പോള്‍ മാം ചിരിച്ചു. അവിടുന്നിങ്ങനെ പറഞ്ഞു പറഞ്ഞു അവസാനം 45 മിനിട്ടോളം എടുത്തു. പിന്നീട് മാം എനിക്കൊരു മെസേജ് അയച്ചു, ഞാന്‍ ഉറങ്ങാതെ കേട്ട കഥയാണിതെന്ന്. അതുകഴിഞ്ഞ് പിന്നെ മാമിനെ കാണാന്‍ കിട്ടിയില്ല.

ഫോണ്‍ എടുക്കില്ല. മദ്രാസില്‍ മാമിന്റെ വീടിന് മുമ്ബില്‍ വന്നിട്ട് ഫോട്ടോ എടുത്ത് വാട്‌സാപ്പില്‍ അയച്ചു, ഞാന്‍ ഇവിടെ ഉണ്ടെന്ന് പറഞ്ഞിട്ട്. നോ റെസ്‌പോണ്‍സായിരുന്നു ഫലം. എനിക്ക് തിരിച്ചു വരേണ്ടി വന്നു. അങ്ങനെ ഒന്നരകൊല്ലം എടുത്ത് ലാസ്‌റ്റ് മീറ്റിംഗിലാണ് മാം ഓകെ പറഞ്ഞത്'.