വെള്ളമില്ല, വേനല്‍ കടുക്കും മുമ്പ് പുഴക്കരയില്‍ താമസം തുടങ്ങി ആറളം ഫാമിലെ ആദിവാസികള്‍

വെള്ളമില്ല, വേനല്‍ കടുക്കും  പുഴക്കരയില്‍ താമസം തുടങ്ങി ആറളം ഫാമിലെ ആദിവാസികള്‍

കണ്ണൂര്‍: വെള്ളമില്ലാത്തതിനാല്‍ ഇത്തവണ വേനലെത്തും മുന്‍പേ തന്നെ പുഴയരികില്‍ താമസം തുടങ്ങേണ്ടി വന്ന ഗതികേടിലാണ് കണ്ണൂര്‍ ആറളം ഫാമിലെ ആദിവാസി കുടുംബങ്ങള്‍. വെള്ളം കിട്ടുമെന്നത് കൊണ്ട് മാത്രമാണ് പ്രായമായവരും കുട്ടികളുമടക്കം കുടില്‍പോലും കെട്ടാതെ പുഴയരികില്‍ താമസിക്കുന്നത്. മലയോര മേഖലയില്‍ പ്രളയത്തില്‍ കുത്തിയൊഴുകിയ പുഴകളിലും കിണറുകളിലും ജലനിരപ്പ് നന്നേ താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. ഇത്ര നേരത്തെ വെള്ളമില്ലാതാവുന്നതും വെള്ളത്തിനായി പുഴക്കരയില്‍ തന്നെ കഴിയേണ്ടി വരുന്നതും ആദ്യമായിട്ടാണെന്ന് ആദിവാസികള്‍ പറയുന്നു.
ഒരു മാസത്തോളമായി ഇവര്‍ ഇങ്ങനെ താമസിക്കാന്‍ തുടങ്ങിയിട്ട്. കുട്ടികള്‍ സ്കൂളില്‍ പോകുന്നതും, പുരുഷന്‍മാര്‍ ജോലിക്ക് പോകുന്നതുമെല്ലാം ഇവിടെ നിന്ന് തന്നെ. കുടിക്കാനും കുളിക്കാനും വെള്ളം കിട്ടുന്ന പുഴയോരം ഫാമിലെ വീടിനേക്കാള്‍ സൗകര്യപ്രദമെന്ന് ഇവര്‍ പറയുന്നു. വേനല്‍ കടുത്താല്‍ കൂടുതല്‍ പേര്‍ ഇങ്ങോട്ടു മാറും. കൊട്ടിയൂരിലും ബാവലിപ്പുഴയില്‍ നീരൊഴുക്ക് നന്നേ കുറഞ്ഞിരിക്കുകയാണ്. ഒപ്പം ചൂടും കൂടി കൂടുന്നതോടെ വേനല്‍ക്കാലത്ത് സ്ഥിതി രൂക്ഷമാകുമെന്നുറപ്പ്. കിണറുകള്‍ കുറവായ, മലഞ്ചെരിവില്‍ നിന്ന് പൈപ്പിട്ട് വെള്ളമെത്തിക്കുന്ന ഉയര്‍ന്ന മലയോര പ്രദേശങ്ങളിലും ഇതേ ആശങ്ക നിലനില്‍ക്കുന്നു.

Post a Comment

0 Comments