ഏഴു വര്‍ഷം നീണ്ട ഗവേഷണത്തിന്‍റെ ഫലങ്ങളാണ് അതില്‍; ആ ബാഗ് തിരിച്ചുതരൂ

ഏഴു വര്‍ഷം നീണ്ട ഗവേഷണത്തിന്‍റെ ഫലങ്ങളാണ് അതില്‍; ആ ബാഗ് തിരിച്ചുതരൂ




തൃശൂര്‍: ബസ് യാത്രയ്ക്കിടെ ആരോ എടുത്തുകൊണ്ടുപോയ ബാഗിനായി കാത്തിരിക്കുകയാണു കാലടി സംസ്കൃത സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയായ പി. മജീദ്. ഏഴു വര്‍ഷം നീണ്ട ഗവേഷണത്തിന്‍റെ കണ്ടെത്തലുകളും പിഎച്ച്‌ഡിക്കു വേണ്ടി തയാറാക്കിയ പ്രബന്ധവുമെല്ലാം അടങ്ങിയ ലാപ്ടോപ്പും രേഖകളുമാണ് നഷ്ടപ്പെട്ട ബാഗിലുള്ളത്. യൗവനത്തിന്‍റെ നല്ലകാലം ചെലവിട്ടു നടത്തിയ ഗവേഷണം പാഴാകാതിരിക്കണമെങ്കില്‍ ആ ബാഗ് എടുത്തയാള്‍ കനിയണം.

ബാഗിലെ പണവും മറ്റുമെടുത്താലും ലാപ്ടോപ്പും രേഖകളും തിരികെ തരണേ എന്ന് അഭ്യര്‍ഥിക്കുകയാണ് മജീദ്. തൃശൂര്‍ - കോഴിക്കോട് റൂട്ടിലോടുന്ന കെഎസ്‌ആര്‍ടിസി ബസില്‍ നിന്നാണ് ബാഗ് നഷ്ടപ്പെട്ടത്. ഗവേഷണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ പ്രീ സബ്മിഷന്‍ അവതരണം കഴിഞ്ഞു മടങ്ങുകയായിരുന്നു. അവതരണത്തിനായി വന്നതിനാല്‍ എല്ലാ രേഖകളും പ്രബന്ധവും ലാപ്ടോപ്പിലുണ്ടായിരുന്നു. വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവും ബാഗിലുണ്ട്.

ലാപ്‍ടോപ്പും പെന്‍ഡ്രൈവും തിരിച്ചു കിട്ടിയില്ലെങ്കില്‍ ഏഴുവര്‍ഷത്തെ കഷ്ടപ്പാടുകള്‍ പാഴാകും.മലപ്പുറം ജില്ലയിലെ പുത്തനത്താണി ബസ് സ്റ്റോപ്പില്‍ വച്ച്‌ മറ്റാരോ മജീദിന്‍റെ ബാഗ് എടുത്തുകൊണ്ടുപോയെന്നാണു പിന്നീടുള്ള അന്വേഷണത്തില്‍ മനസിലായത്.

അമേരിക്കന്‍ ടൂറിസ്റ്ററിന്റെ കറുത്ത ബാഗാണ് നഷ്ടമായത്. പകരം മറ്റൊരു ബാഗ് ബസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. വീടിന്‍റെ താക്കോലും ബാഗിലുണ്ടായിരുന്നു. മജീദിന്‍റെ നമ്ബര്‍ 9809243709.

Post a Comment

0 Comments