സുന്ദരികള്‍ ചുറ്റിലും; അമാവാസിയില്‍ മരുന്ന്; നിത്യാനന്ദക്കെതിരെ മുന്‍ സഹായി.
ആള്‍ദൈവം നിത്യാനന്ദക്കെതിരെ കൂടുതല്‍ തെളിവുകളുമായി പത്തുവർഷം ഒപ്പമുണ്ടായിരുന്ന സഹായി. വിജയകുമാർ എന്ന യുവാവാണ് വിവാദ ആൾദൈവത്തിനെതിരെ വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയത്.
ശരീരം മുഴുവന്‍ നിത്യാനന്ദയുടെ മുഖം പച്ച കുത്തിയിരിക്കുന്ന താന്‍ ഇന്ന് അയാളെ ശിക്ഷിക്കാനാണ് പോരാടുന്നതെന്ന് വിജയകുമാര്‍ കലൈജ്ഞര്‍ ടിവിക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ചെയ്യാൻ പാടില്ലാത്ത പലതും അയാള്‍ക്കൊപ്പം താന്‍ ചെയ്തെന്നും അവയൊക്കെ ഏറ്റുപറയാന്‍ തയ്യാറാണെന്നും ഇയാള്‍ അഭിമുഖത്തില്‍ പറയുന്നു.
''അവിടെയുള്ള സ്ത്രീകളിൽ പലരും നിത്യാനന്ദയോട് അപൂർവമായ പ്രണയം കാത്തുസൂക്ഷിക്കുന്നവരാണ്. എന്നോട് എന്താണ് അദ്ദേഹം ഇഷ്ടമാണെന്ന് പറയാത്തതെന്നു വരെ ചിന്തിക്കുന്നവരാണ് ഏറെ. രഞ്ജിതയുമായുള്ള വിഡിയോ വൈറലായതിനു പിന്നിലും ഇതുതന്നെയാണ്.
മൂവായിരത്തോളം അംഗങ്ങൾ മൈസൂരുവിനടുത്തുള്ള നിത്യാനന്ദയുടെ ആശ്രമത്തിലുണ്ട്. ഇതിൽ ബഹുഭൂരിപക്ഷവും സ്ത്രീകളാണ്. പിന്നെ കുട്ടികളും. ഇവരിൽ പലരും നിത്യാനന്ദയുടെ ക്രൂര പീഡനങ്ങൾക്ക് ഇരയായിട്ടുണ്ട്. അവിടെയുള്ള യുവതികളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ഇപ്പോഴും സജീവമാണ് നിത്യാനന്ദ. ആശ്രമത്തിൽ അമാവാസി ദിനത്തിൽ ഒരു പ്രത്യേകതരം മരുന്ന് നിത്യാനന്ദ തന്നെ തയാറാക്കി നൽകാറുണ്ട്. അത് കഴിച്ചാൽ അയാളോടു വിധേയത്വം കൂടും. സുന്ദരിമാരായ പെൺകുട്ടികൾ എപ്പോഴും ചുറ്റിൽ വേണമെന്നു നിത്യാനന്ദയ്ക്കു നിർബന്ധമാണ്. കാരണം ഇവരെ കണ്ട് ഒരുപാട് പേർ ആശ്രമത്തിലെത്തും. ഇതാണു ബിസിനസ് വിജയത്തിന്റെ തന്ത്രം. കോടിക്കണക്കിനു സ്വത്ത് ആശ്രമത്തിന് എഴുതി വച്ച് കുടുംബസമേതം അവിടെ താമസിക്കുന്ന ഒരുപാടുപേരുണ്ട്'', വിജയകുമാര്‍ പറയുന്നു.
ഒന്നരവർഷം മുൻപ് നിത്യാനന്ദ ഇന്ത്യ വിട്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും എന്നാല്‍ ആശ്രമത്തിലെ രഹസ്യ അറയിൽ ഇപ്പോഴും നിത്യാനന്ദയുണ്ടെന്ന ആരോപണണുണ്ടെന്നും ഇത് കണ്ടെത്താന്‍ റെയ്ഡ് നടത്തണമെന്നും വിജയകുമാര്‍ അഭിമുഖത്തില്‍ പറയുന്നു.




0 Comments