അലനും താഹയും മാവോവാദികള്‍: ഒരുമാസംമുമ്ബേ പുറത്താക്കിയെന്ന് കോടിയേരി

തിരുവനന്തപുരം: പാര്‍ട്ടിക്കുള്ളിലെ ഭിന്നാഭിപ്രായങ്ങള്‍ക്കൊടുവില്‍, കോഴിക്കോട്ട് മാവോവാദി ബന്ധം ആരോപിച്ച്‌ അറസ്റ്റിലായ അലനെയും താഹയെയും പുറത്താക്കിയതായി സി.പി.എമ്മിന്റെ ‌ഔദ്യോഗിക വിശദീകരണം. ഇരുവരും മാവോവാദികളാണെന്നും ഒരുമാസംമുന്പ് ഇവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഇരുവര്‍ക്കുമേതിരേ പാര്‍ട്ടി ഒരു നടപടിയുമെടുത്തിട്ടില്ലെന്നാണ് ജനുവരി 23-ന് സി.പി.എം. കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ പറഞ്ഞത്. ഇതിനു വിരുദ്ധമാണ് ഒരുമാസംമുമ്ബേ ഇരുവരെയും പുറത്താക്കിയെന്ന കോടിയേരിയുടെ പ്രതികരണം. സംസ്ഥാനസമിതി യോഗത്തില്‍ ഇക്കാര്യം വിശദീകരിച്ചശേഷമാണ് കോടിയേരി മാധ്യമപ്രവര്‍ത്തകരെ കണ്ടത്.
ഇരുവരെയും തെറ്റുതിരുത്തിച്ച്‌ തിരിച്ചുകൊണ്ടുവരുമെന്ന് പി. മോഹനന്‍ പറഞ്ഞിട്ടുണ്ടല്ലോയെന്ന ചോദ്യത്തിന്, അതവരെ സസ്‌പെന്‍ഡുചെയ്തപ്പോള്‍ പറഞ്ഞതാണെന്നായിരുന്നു കോടിയേരിയുടെ മറുപടി. പുറത്താക്കല്‍ നടപടി സംസ്ഥാനസമിതിയില്‍ ജില്ലാസെക്രട്ടറി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.