അയല്‍ക്കാരായ വീട്ടമ്മയുംഗൃഹനാഥനും തങ്ങളുടെ വീടുകളില്‍ മരിച്ച നിലയില്‍

അയല്‍ക്കാരായ വീട്ടമ്മയുംഗൃഹനാഥനും തങ്ങളുടെ വീടുകളില്‍ മരിച്ച നിലയില്‍



ആറ്റിങ്ങല്‍(തിരുവനന്തപുരം): കടുവയില്‍ അയല്‍വാസികളായ വീട്ടമ്മയെയും യുവാവിനെയും തങ്ങളുടെ വീടുകളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടമ്മയുടെ മരണം കൊലപാതകമെന്നു സംശയം. കടുവയില്‍ മണിമന്ദിരത്തില്‍ പരേതനായ കൃഷ്ണന്‍കുട്ടി നായര്‍- രാധാമണിയമ്മ ദമ്ബതികളുടെ മകന്‍ സന്തോഷ് എന്ന് വിളിക്കുന്ന ഷിനു (38), അയല്‍വീട്ടില്‍ വാടകയ്ക്കു താമസിക്കുന്ന കടുവയില്‍ കൃഷ്ണവിലാസത്തില്‍ ബിജുവിന്റെ ഭാര്യ ശാന്തീകൃഷ്ണ (36) എന്നിവരെയാണു മരിച്ചനിലയില്‍ കണ്ടെത്തിയത്.

റോഡ് റോളര്‍ ഡ്രൈവറായ ഷിനുവിനെ കുടുംബ വീടിനടുത്ത് നിര്‍മിച്ചു കൊണ്ടിരിക്കുന്ന വീടിന്റെ അടുക്കളയോടു ചേര്‍ന്ന ഷീറ്റിട്ട മുറിയിലെ കഴുക്കോലില്‍ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. ശാന്തികൃഷ്ണയുടെ മൃതദേഹം ഇവര്‍ താമസിക്കുന്ന വീട്ടിലെ കിടപ്പുമുറിയിലെ കട്ടിലില്‍ ഷാള്‍ കഴുത്തില്‍ കുരുക്കിയ നിലയിലായിരുന്നു. കിഴുവിലം പഞ്ചായത്ത് സി.ഡി.എസ് അംഗം കൂടിയായ ശാന്തികൃഷ്ണയുടെ ഭര്‍ത്താവ് ബിജു ഗള്‍ഫിലാണ്. ഇവരും രണ്ടു കുട്ടികളും വാടകയ്ക്കു താമസിക്കുന്ന ശാന്താ മന്ദിരത്തിനു തൊട്ടു താഴെയാണ് ഷിനുവിന്റെ വീട്. ശാന്തികൃഷ്ണയെ കൊലപ്പെടുത്തിയ ശേഷം ഷിനു ജീവനൊടുക്കിയതായാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഞായറാഴ്‍ച 11.30 ന് പുതുതായി നിര്‍മിക്കുന്ന വീട്ടില്‍ ഷിനുവിനെ തൂങ്ങിമരിച്ച നിലയില്‍ അമ്മ കണ്ടെത്തുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ഷിനുവിനെ ആറ്റിങ്ങലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു കഴിഞ്ഞിരുന്നു . ബഹളം കേട്ട് ഷിനുവിന്റെ വീട്ടിലെത്തിയ ശാന്തികൃഷ്ണയുടെ അമ്മ പ്രസന്നകുമാരി മകളെ അന്വേഷിച്ച്‌ അവരുടെ വീട്ടിലെത്തി. അപ്പോഴാണ് ശാന്തികൃഷ്ണയെ കഴുത്തില്‍ ഷാള്‍ കുരുങ്ങിയ നിലയില്‍ കിടപ്പുമുറിയിലെ കട്ടിലില്‍ കണ്ടെത്തിയത്. മറ്റൊരു വീട്ടിലാണു പ്രസന്നകുമാരി താമസിക്കുന്നത്. ശാന്തികൃഷ്ണയെ ഉടന്‍ വലിയകുന്ന് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു ഇരുവരുമെന്നും ശാന്തികൃഷ്ണയെ കൊലപ്പെടുത്തിയശേഷം ഷിനു ആത്മഹത്യചെയ്തതാകാമെന്നും പൊലീസ് സംശയം പ്രകടിപ്പിച്ചു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷമേ മരണത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കൂവെന്ന് പൊലീസ് പറഞ്ഞു.

Post a Comment

0 Comments