മാനന്തവാടിയിലെ ആദിവാസി യുവതിയുടെ മരണം; പ്രതികള്‍ക്കായി പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആദിവാസി സംഘടനകള്‍

മാനന്തവാടിയിലെ ആദിവാസി യുവതിയുടെ മരണം;  പ്രതികള്‍ക്കായി പൊലീസ് ഒത്തുകളിക്കുന്നുവെന്ന് ആദിവാസി സംഘടനകള്‍


വയനാട്: വയനാട് മാനന്തവാടിയിലെ ആദിവാസി യുവതിയുടെ മരണം കൊലപാതകമാണെന്നും പ്രതികള്‍ക്കായി പൊലീസ് ഒത്തുകളിക്കുന്നുവെന്നും ആദിവാസി സംഘടനകള്‍. ശോഭയുടെ മരണം കൊലപാതകമാണെന്നതിന് നിരവധി തെളിവുകളുണ്ടായിട്ടും പൊലീസ് ശാസ്ത്രീയമായി കേസന്വേഷണം നടത്തുന്നില്ലെന്നാണ് വിമര്‍ശനം. എന്നാല്‍ മരണം കൊലപാതകമല്ലെന്ന് അന്വേഷണത്തില്‍ വ്യക്തമായെന്നാണ് പൊലീസിന്റെ പ്രതികരണം.

കുറുവ ദ്വീപിന് അടുത്തുള്ള കുറുക്കന്‍ മൂല കളപ്പുരയ്ക്കല്‍ ആദിവാസി കോളനിയിലെ ശോഭയെ ഫെബ്രുവരി മൂന്നിനാണ് സമീപത്തെ വയലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേദിവസം രാത്രി ഒരു ഫോണ്‍ വന്നതിനു ശേഷം പുറത്തേക്ക് പോയ ശോഭയെ പിറ്റേന്ന് രാവിലെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന്‍റെ ഉടമ ജിജി ജോസഫിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഇയാള്‍ തന്‍റെ സ്ഥലത്തിനു ചുറ്റും അനധികൃതമായി വൈദ്യുതിവേലി സ്ഥാപിച്ചിരുന്നെന്നും അതില്‍ നിന്നും ഷോക്കേറ്റാണ് ശോഭ മരിച്ചതെന്നാണ് പോലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍. എന്നാല്‍ ഷോക്കേറ്റല്ല മരണം സംഭവിച്ചതെന്നാണ് ആദിവാസി സംഘടനകള്‍ ആരോപിക്കുന്നത്,
ശോഭയുടെ ദേഹം നിറയെ മുറിവുകളുണ്ടായിരുന്നുവെന്നും ഇതിന്‍റെ കാരണം കണ്ടെത്തണമെന്നുമാണ് ആവശ്യം. കൊല്ലപ്പെടുന്നതിനു മുന്‍പ് ശോഭയെ ഫോണില്‍ വിളിച്ചവരെ കുറിച്ച്‌ അന്വേഷിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

പ്രത്യേക അന്വഷണസംഘം രൂപീകരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വരുന്ന ബുധനാഴ്ച കളക്ടറേറ്റിന് മുന്നില്‍ പ്രതിഷേധ സംഗമം നടത്താനാണ് ആദിവാസി സംഘടനകളുടെ തീരുമാനം.

എന്നാല്‍ മരണം ആത്മഹത്യയോ കൊലപാതകമോ അല്ലെന്നും അബദ്ധത്തില്‍ വൈദ്യുതി ലൈനില്‍ തട്ടി ഷോക്കേറ്റാണ് ശോഭ മരിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും ശോഭയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചു കഴിഞ്ഞെന്നും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി പ്രതികരിച്ചു.

Post a Comment

0 Comments