തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ച്‌ പി.സി ജോര്‍ജ് എം.എല്‍.എ. പൗരത്വ നിയമ ഭേദഗതിയിലൂടെ ആര്‍ക്കും പൗരത്വം നഷ്ടമാകില്ലെന്ന് പി.സി ജോര്‍ജ് പറഞ്ഞു. എല്‍.ഡി.എഫ് ഇല്ലാത്തത് പറഞ്ഞ് മുസ്ലീങ്ങളെ പറ്റിച്ച്‌ ഭീതി പരത്തുകയാണ്. സ്ത്രീകളെയും കുട്ടികളെയും സമരത്തിന് ഇറക്കുന്നത് ഭരണപരാജയം മറയ്ക്കാനാണെന്നും പി.സി ജോര്‍ജ് ആരോപിച്ചു.

നേരത്തെ പൗരത്വ നിയമ ഭേദഗതിക്കെതിരെ നിയമസഭയില്‍ സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയത്തെ പി.സി ജോര്‍ജ് പിന്തുണച്ചിരുന്നു. നിയമത്തിനെതിരെ യോജിച്ച പ്രക്ഷോഭം ഉണ്ടാകണമെന്നാണ് അന്ന് പി.സി ജോര്‍ജ് നിയമസഭയില്‍ പ്രസ്താവിച്ചത്. ബി.ജെ.പിയുടെ ഏക അംഗം ഒ. രാജഗോപാല്‍ മാത്രമാണ് നിയമസഭാ പ്രമേയത്തെ എതിര്‍ത്തത്.
നേരത്തെ ബി.ജെ.പിക്കൊപ്പം എന്‍.ഡി.എ ഘടകകക്ഷിയായിരുന്നു പി.സി ജോര്‍ജിന്റെ പാര്‍ട്ടിയായ ജനപക്ഷം. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും ഉപതിരഞ്ഞെടുപ്പുകളിലും പി.സി ജോര്‍ജ് എന്‍.ഡി.എയ്ക്ക് ഒപ്പമായിരുന്നു. പിന്നീട് മോഡിക്കും ബി.ജെ.പിക്കുമെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച്‌ പി.സി ജോര്‍ജ് എന്‍.ഡി.എ വിടുകയായിരുന്നു.