ലാന്‍ഡ്‌ഫോണ്‍ ഉപേക്ഷിച്ചവരുടെ ഡിപ്പോസിറ്റ്: തിരിച്ചു കൊടുക്കാനുള്ളത് രണ്ടുകോടിയിലേറെ

തൃശ്ശൂര്‍: ബി.എസ്.എന്‍.എലിന്റെ ലാന്‍ഡ് ഫോണുകള്‍ വേണ്ടെന്ന് വെച്ചവര്‍ക്ക് ഡിപ്പോസിറ്റ് തുകയിനത്തില്‍ കേരളത്തില്‍ മാത്രം കൊടുക്കാനുള്ളത് രണ്ടു കോടി രൂപക്ക് മേലെയെന്ന് അനൗദ്യോഗിക കണക്ക്. കേടായ ഫോണുകള്‍ നന്നാക്കാതിരിക്കുമ്ബോള്‍ കണക്ഷന്‍ വേണ്ടെന്ന് എഴുതിക്കൊടുത്തവര്‍ ഡിപ്പോസിറ്റ് തിരിച്ചു കിട്ടണമെന്ന ആവശ്യവുമായി ബി.എസ്.എന്‍.എല്‍. ഓഫീസുകളില്‍ കയറിയിറങ്ങുന്നുണ്ടെങ്കിലും ഫലമില്ലാത്ത സ്ഥിതിയാണ്.

ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം, കോടതികള്‍ തുടങ്ങിയവയിലൂടെ വിധി നേടിയ ചുരുക്കം പേര്‍ക്ക് കുറേ നാള്‍ മുമ്ബ് തുക മടക്കി നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം ഉത്തരവുമായി വരുന്നവര്‍ക്കും പണം നല്‍കാനാവുന്നില്ല. കമ്ബനി നേരിടുന്ന കടുത്ത സാമ്ബത്തിക പ്രതിസന്ധിയാണ് ഡിപ്പോസിറ്റ് തിരിച്ചു കൊടുക്കാത്തതിന്റെ കാരണമായി അധികൃതര്‍ പറയുന്നത്.

10 വര്‍ഷം മുമ്ബ് വരെ ഡിപ്പോസിറ്റ് തുക 2000 രൂപയായിരുന്നു. പിന്നീട് ഇത് 500 രൂപയാക്കി കുറച്ചിരുന്നു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് ലാന്‍ഡ്‌ഫോണ്‍ വരിക്കാരുടെ കൊഴിഞ്ഞുപോക്ക് കൂടിയത്. കണക്ഷന്‍ വേണ്ടെന്നു പറഞ്ഞവരോട് വെള്ളപ്പേപ്പറില്‍ അപേക്ഷ വാങ്ങുകയായിരുന്നു. ഈ അപേക്ഷയില്‍ ഡിപ്പോസിറ്റ് തുക ക്രെഡിറ്റ് ചെയ്യേണ്ട ബാങ്ക് അക്കൗണ്ട് നമ്ബര്‍ കാണിക്കണമെന്ന് ജീവനക്കാര്‍ വരിക്കാരോട് പറയുകയും ചെയ്തിരുന്നു. ഇങ്ങനെ വാങ്ങുന്ന അപേക്ഷകളില്‍ ആദ്യം പരിശോധിക്കുക ബില്‍ കുടിശ്ശിക എത്രയുണ്ടെന്നാണ്. അപേക്ഷ കൊടുക്കുന്നതിന് മുമ്ബ് ഫോണ്‍ കേടായിട്ടുണ്ടെങ്കിലും ആ കാലയളവിലെ വാടക കുടിശ്ശികയായി കണക്കാക്കും.

2000 രൂപ ഡിപ്പോസിറ്റ് അടച്ചവര്‍ക്കാണ് കുടിശ്ശിക തട്ടിക്കിഴിക്കുമ്ബോഴും പണം കിട്ടാനുള്ളത്. ചെറിയ തുകകള്‍ ആണെങ്കില്‍ പോലും ലക്ഷക്കണക്കിന് വരിക്കാര്‍ക്ക് കൊടുക്കാനുള്ള തുക ചേരുമ്ബോഴാണ് രണ്ടു കോടിക്കു മേല്‍ എത്തുന്നത്.

ഏഴ് കൊല്ലം; പോയത് 14 ലക്ഷം കണക്ഷനുകള്‍

കേരളത്തില്‍ 2013-ല്‍ ഉണ്ടായിരുന്നത് 30 ലക്ഷം ലാന്‍ഡ്‌ഫോണുകളായിരുന്നു. ഇപ്പോഴുള്ളത് 16 ലക്ഷം. ഏഴ് വര്‍ഷം കൊണ്ട് കുറഞ്ഞത് 14 ലക്ഷം. 2012-ല്‍ രാജ്യത്ത് ഉണ്ടായിരുന്ന 3.2 കോടി ലാന്‍ഡ്‌ഫോണ്‍ വരിക്കാരുടെ എണ്ണം ഏറ്റവും അവസാനം പുറത്തു വന്ന ട്രായ് റിപ്പോര്‍ട്ട് പ്രകാരം 2.1 കോടിയിലെത്തി.