ബസിടിച്ച്‌ ഗുരുതരാവസ്ഥയില്‍, 21കാരി റോഡരികില്‍ വേദന കൊണ്ട് പുളഞ്ഞ് മുക്കാല്‍ മണിക്കൂര്‍; കാഴ്ചക്കാരായി ജനം!

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ബസിടിച്ച്‌ ഗുരുതരാവസ്ഥയിലായ വിദ്യാര്‍ഥിനി വേദന സഹിച്ച്‌ റോഡരികില്‍ കിടന്നത് മുക്കാല്‍ മണിക്കൂറോളം. തലസ്ഥാന നഗരമധ്യത്തിലാണ് ഞെട്ടിക്കുന്ന സംഭവം. തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ജേണലിസം വിദ്യാര്‍ഥിയും വെമ്ബായം സ്വദേശിയുമായ ഫാത്തിമ(21)ക്കാണ് ഈ ദുരനുഭവം.

കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നിന് അരിസ്‌റ്റോ ജംഗ്ഷനു സമീപത്തുവച്ചായിരുന്നു അപകടം. സുഹൃത്ത് സിമിക്കൊപ്പം സ്‌കൂട്ടറില്‍ തമ്ബാനൂരിലേക്കു പോകുന്നതിനിടെ കെഎസ്‌ആര്‍ടിസി ബസ് ഇടിക്കുകയായിരുന്നു. ഫാത്തിമയെ ആശുപത്രിയിലെത്തിക്കാന്‍ സിമി മറ്റു വാഹനങ്ങള്‍ തേടി. പക്ഷേ പൊലീസ് എത്തട്ടെ എന്നു പറഞ്ഞ് ജനം വിലക്കി.
വേദന കൊണ്ട് പുളഞ്ഞിട്ടും പെണ്‍കുട്ടിയെ യഥാസമയം ആശുപത്രിയിലെത്തിക്കാന്‍ ആരും തയാറായില്ല. എല്ലാവരും കാഴ്ചക്കാരായി നിന്നു. അപകട സ്ഥലത്തു നിന്നും വെറും 50 മീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന തമ്ബാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ നിന്നും അരമണിക്കൂര്‍ കഴിഞ്ഞ് പൊലീസ് എത്തിയ ശേഷമാണ് വിദ്യാര്‍ഥിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും പെണ്‍കുട്ടിയുടെ നില കൂടുതല്‍ ഗുരുതരമായി. ഇപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥിനിക്ക് ഇതുവരെ ഇടുപ്പെല്ലിലും കാലുകളിലുമായി ആറ് ശസ്ത്രക്രിയകള്‍ നടത്തി.