അലനെയും താഹയെയും ഇന്ന് കോടതിയില്‍ ഹാജരാക്കും; റിമാന്റ് കാലാവധി നീട്ടാന്‍ എന്‍ഐഎ ആവശ്യപ്പെടും



കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസിലെ പ്രതികളായ അലന്‍ ഷുഹൈബിന്റെയും താഹ ഫൈസലിന്റെയും റിമാന്റ് കാലാവധി ഇന്ന് അവസാനിക്കും. റിമാന്റ് നീട്ടുന്നതിനായി ഇരുവരെയും കൊച്ചിയിലെ പ്രത്യേക കോടതിയില്‍ ഇന്ന് ഹാജരാക്കും. കേസ് അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ കഴിഞ്ഞ ദിവസം ഇവരെ ചോദ്യം ചെയ്തിരുന്നു. അതേസമയം, കേസില്‍ എന്‍ഐഎ അന്വേഷണം വേണ്ടെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ അയച്ച കത്ത് കേന്ദ്ര കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പരിഗണനയിലാണ്.

സിപിഎം പ്രവര്‍ത്തകരായ അലനും താഹയും നാല് മാസം മുമ്ബാണ് കോഴിക്കോട്ട് നിന്ന് അറസ്റ്റിലാവുന്നത്. അര്‍ദ്ധരാത്രി പൊലീസെത്തി ഇരുവരെയും വീടുകളില്‍ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. മാവോയിസ്റ്റ് അനുകൂല പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും മാവോയിസ്റ്റ് പ്രസ്ഥാനവുമായി അടുത്ത ബന്ധമുള്ള ഉസ്മാന്‍ എന്നയാളുമായി ഇരുവരും സംസാരിച്ച്‌ നില്‍ക്കുന്നത് കണ്ടെന്നും, പൊലീസിനെ കണ്ടപ്പോള്‍ മൂന്നാമനായ ഉസ്മാന്‍ ഓടി രക്ഷപ്പെട്ടെന്നും പൊലീസ് ആരോപിച്ചു. ഇവരുടെ സമീപത്തുണ്ടായിരുന്ന ബാഗില്‍ നിന്ന് മാവോയിസ്റ്റ് അനുകൂല രേഖകള്‍ കണ്ടെടുത്തു എന്നുമാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്. ഇവരുടെ അറസ്റ്റ് കേരളത്തില്‍ വലിയ രാഷ്ട്രീയ കോലാഹലമാണുണ്ടാക്കിയത്.

സിപിഎം പ്രാദേശിക ഘടകം കേസില്‍ അലനും താഹയ്ക്കും ഒപ്പം നിന്നെങ്കിലും 'ഇവര്‍ മാവോയിസ്റ്റുകള്‍ തന്നെ'യെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വലിയ വിവാദമായി. 'ചായ കുടിക്കാന്‍ പോയപ്പോഴല്ല ഇവരെ അറസ്റ്റ് ചെയ്ത'തെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെതിരെ കടുത്ത പ്രതികരണവുമായി താഹയുടെ കുടുംബവും സിപിഎം പ്രവര്‍ത്തകരായ അലന്‍റെ കുടുംബവും രംഗത്തെത്തി. പ്രതിപക്ഷം പിന്നീട് ഈ സമരം ഏറ്റെടുത്തു. അലന്‍റെയും താഹയുടെയും വീടുകളില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശനം നടത്തി. ഇതോടെ സിപിഎം പ്രതിരോധത്തിലായി.