കോതമംഗലം പള്ളി ഏറ്റെടുക്കല്‍: സര്‍ക്കാരിനു ഹൈക്കോടതിയുടെ വിമര്‍ശനം

കോതമംഗലം പള്ളി ഏറ്റെടുക്കല്‍: സര്‍ക്കാരിനു ഹൈക്കോടതിയുടെ വിമര്‍ശനം


കൊച്ചി: കോതമംഗലം പള്ളി ഏറ്റെടുക്കാന്‍ വൈകുന്നതില്‍ സംസ്‌ഥാന സര്‍ക്കാരിനു ഹൈക്കോടതിയുടെ വിമര്‍ശനം. വിധി നടപ്പാക്കാന്‍ കഴിയില്ലെങ്കില്‍ സര്‍ക്കാര്‍ അറിയിക്കണം. കോടതി ഉത്തരവ്‌ പാലിക്കാത്ത സര്‍ക്കാര്‍നടപടി അംഗീകരിക്കാന്‍ കഴിയില്ല. ഈ മാസം 25നു ജില്ലാ കലക്‌ടര്‍ നേരിട്ടു ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
മുമ്ബു ജില്ലാ കലക്‌ടറോടു നേരിട്ടു ഹാജരാകാന്‍ നിര്‍ദ്ദേശിച്ചത്‌ ഒഴിവാക്കിയിരുന്നു. പള്ളി ഏറ്റെടുക്കാനുള്ള തീരുമാനം എങ്ങനെയാണു നടപ്പാക്കാന്‍ പോകുന്നതെന്നു വിശദീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്‌. കോതമംഗലം ചെറിയപള്ളി ഏറ്റെടുത്ത്‌ ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്കു കൈമാറണമെന്ന സിംഗിള്‍ ബെഞ്ച്‌ വിധിക്കെതിരേ സര്‍ക്കാര്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി കുറച്ചു ദിവസങ്ങള്‍ക്കു മുമ്ബ്‌ ഹൈക്കോടതി തള്ളിയിരുന്നു. യാക്കോബായ സഭ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജിയും ഇതോടൊപ്പം കോടതി തള്ളിയിരുന്നു.
പള്ളിയുടെ നിയന്ത്രണം ജില്ലാ കലക്‌ടര്‍ ഏറ്റെടുത്ത്‌ ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിനു കൈമാറണമെന്നായിരുന്നു കോടതി ഉത്തരവ്‌.
എന്നാല്‍, പള്ളിയും സ്വത്തും ജില്ലാ കലക്‌ടര്‍ ഏറ്റെടുത്തു കൈമാറണമെന്ന്‌ സുപ്രീം കോടതി ഉത്തരവില്‍ ഇല്ലാത്തതിനാല്‍ സിംഗിള്‍ ബഞ്ച്‌ ഉത്തരവ്‌ നിയമപരമല്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍, ഈ വാദം തള്ളി കോടതി ഉത്തരവിട്ടു. പള്ളിഭരണം എത്രയുംവേഗം ഏറ്റെടുത്തു കൈമാറണമെന്നും അല്ലെങ്കില്‍ കലക്‌ടര്‍ നേരിട്ടു ഹാജരാകണമെന്നും ഹൈക്കോടതി ഉത്തരവിട്ടത്‌ ഓര്‍ത്തഡോക്‌സ്‌ സഭയിലെ തോമസ്‌ പോള്‍ റമ്ബാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു. 2019 ഡിസംബര്‍ മൂന്നിനാണ്‌ പള്ളിയുടെ മേല്‍നോട്ടം ഏറ്റെടുത്ത്‌ കൈമാറണമെന്നു നിര്‍ദ്ദേശിച്ചത്‌.

Post a Comment

0 Comments