ഷെയ്ന്‍ വിഷയത്തില്‍ നിര്‍മ്മാതാക്കളോട് വിട്ടുവീഴ്ചയ്ക്കില്ല; നിലപാട് കടുപ്പിച്ച്‌ താരസംഘടന




ഷെയ്ന്‍ നിഗം വിഷയത്തില്‍ നിര്‍മ്മാതാക്കളോട് വിട്ടുവീഴ്ചയ്ക്കില്ലെന്ന് വ്യക്തമാക്കി താരസംഘടന 'എഎംഎംഎ'. ഷെയ്ന്‍ ഒരു കോടി രൂപ നഷ്ട പരിഹാരം നല്‍കിയാല്‍ മാത്രമേ താരത്തിനെതിരെയുള്ള വിലക്ക് നീക്കുകയുള്ളൂ എന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. ഇതാണ് താരസംഘടനയെ പ്രകോപിച്ചത്.

പ്രശ്‌നം ചര്‍ച്ച ചെയ്യാന്‍ വിളിച്ചു വരുത്തി നിര്‍മ്മാതാക്കള്‍ അപമാനിച്ചുവെന്ന നിലപാടിലാണ് താരസംഘടന. 'ഉല്ലാസം' എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് ഷെയ്ന്‍ പൂര്‍ത്തീകരിച്ചാല്‍ ചര്‍ച്ചയാകാം എന്ന നിലപാലായിരുന്നു നിര്‍മ്മാതാക്കള്‍. എന്നാല്‍ ഡബ്ബിംഗ് കഴിഞ്ഞതോടെ നഷ്ടപരിഹാരം എന്ന ആവശ്യം ഉന്നയിച്ചത് ശരിയായ നിലപാടല്ലെന്നാണ് താരസംഘടന വ്യക്തമാക്കിയത്.
ഇനി ഈ വിഷയത്തിന്റെ ചര്‍ച്ചകള്‍ക്ക് മുന്‍കൈ എടുക്കേണ്ടന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഓഫീസിലേക്ക് ചര്‍ച്ചക്കായി പോകേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്. നഷ്ടപരിഹാരം നല്‍കി ഒത്തുതീര്‍പ്പ് വേണ്ടെന്ന നിലപാടിനെ പിന്തുണയ്ക്കുന്നതായി മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ സൂപ്പര്‍ താരങ്ങളും താരസംഘടനയെ അറിയിച്ചിട്ടുണ്ട്. താരത്തിന്റെ അസൗകര്യം മൂലം ഷൂട്ടിംങ് വൈകിയതിന് നഷ്ടപരിഹാരം അംഗീകരിച്ചാല്‍, തിരിച്ച്‌ നിര്‍മ്മാതാക്കളുടെ അസൗകര്യം മൂലം ഷൂട്ടിംഗ് വൈകിയാല്‍ താരങ്ങള്‍ക്ക് തിരിച്ച്‌ നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്ന് താരസംഘടയുടെ ഭാരവാഹികള്‍ വ്യക്തമാക്കി.