50000 രൂപയില്‍ താഴെയുള്ള ബാങ്ക് ഇടപാടുകള്‍ക്കും പാന്‍കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ; പുതിയ നീക്കം ഇങ്ങനെ..




ഡല്‍ഹി : 50000ല്‍ താഴെയുള്ള ബാങ്ക് ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെക്കുറിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നു. ഇപ്പോള്‍ 50000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് പാന്‍ കാര്‍ഡ് നിര്‍ബന്ധമില്ല. പൗരത്വ ദേഭഗതി നിയമത്തിനെതിരെ രാജ്യത്ത് ആകമാനം കലാപം അഴിച്ചുവിടാന്‍ പോപ്പുലര്‍ ഫ്രണ്ട് 120 കോടി മുടക്കി എന്ന വാര്‍ത്ത പുറത്തു വന്നതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു ആലോചന തുടങ്ങിയത്.

50,000 രൂപക്ക് മുകളില്‍ നടക്കുന്ന ഇടപാടുകള്‍ ആരാണ് നടത്തിയതെന്നറിയാനുള്ള സംവിധാനം ബാങ്കുകള്‍ക്കുണ്ട്. ബാങ്കുകള്‍ വഴി ഇക്കാര്യം അറിയാനുള്ള സംവിധാനം കേന്ദ്ര സര്‍ക്കാരിനുമുണ്ട്. യുപിയില്‍ അക്രമം ഉണ്ടാക്കാനാണ് 78 അക്കൗണ്ടുകള്‍ വഴി 120 കോടി ഒഴുക്കിയതായി എന്‍ഫോഴ്‌സ്‌മെന്റ് കണ്ടെത്തിയത്.
ഇക്കാര്യം ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യുപി, മംഗലാപുരം, ആസാം തുടങ്ങിയ പ്രദേശങ്ങളില്‍ നടന്ന കലാപങ്ങള്‍ക്ക് പിന്നില്‍ പോപ്പുലര്‍ ഫ്രണ്ടാണെന്ന് കേന്ദ്രം കണ്ടെത്തി കഴിഞ്ഞു. നിരവധി പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്നാണ് ഇറക്കിയ കോടികളുടെ വിശദാംശങ്ങള്‍ കേന്ദ്രം കണ്ടെത്തിയത്.

പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിച്ച അന്നു മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പോപ്പുലര്‍ ഫ്രണ്ടിന്റെ അക്കൗണ്ടില്‍ കോടികളാണ് എത്തിയത്. ഇത് 5000 മുതല്‍ 49500 വരെയുള്ള തുകകളായി അക്കൗണ്ടില്‍ എത്തുകയായിരുന്നു. പാന്‍ കാര്‍ഡ് ഉപയോഗിച്ച്‌ തുക നിക്ഷേപിച്ചാല്‍ നിക്ഷേപകന്റെ വിവരങ്ങള്‍ പുറത്താകുമെന്ന് കരുതിയാണ് ഇത്തരത്തില്‍ ചെറിയതുക നിക്ഷേപിച്ചത്.

തുക 50000ല്‍ താഴെയായതിനാല്‍ പിന്‍വലിക്കുന്ന ആളിന്റെയും വ്യക്തിത്വം രഹസ്യമായിത്തന്നെയിരിക്കുന്നു. ഒരിക്കലും ഐഡന്റിറ്റി പുറത്തുവരാത്ത രീതിയിലാണ് തുക നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്തിട്ടുള്ളത്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലെ ലക്ഷകണക്കിന് ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിട്ടത്.

പോപ്പുലര്‍ ഫ്രണ്ടിന് പണം കിട്ടിയതായി പറയുന്ന ഒരു അക്കൗണ്ട് സിന്‍ഡിക്കേറ്റ് ബാങ്കിന്റെ കോഴിക്കോട് ശാഖയിലേതാണ്. പോപ്പുലര്‍ ഫ്രണ്ടിന്റെ കേരള കണക്ഷന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുന്നുണ്ട്.