ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വീഴ്ചകള്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കും; അന്വേഷണസമിതിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒതുക്കിയ ഡിജിപി ജേക്കബ് തോമസും



ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ വീഴ്ചകള്‍ കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കും; അന്വേഷണസമിതിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒതുക്കിയ ഡിജിപി ജേക്കബ് തോമസും

തിരുവനന്തപുരം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ നടത്തിപ്പിലെ വീഴ്ചകള്‍ കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കും. ഇടത് സര്‍ക്കാര്‍ ഒതുക്കിയ ഡിജിപി ജേക്കബ് തോമസ് ഉള്‍പ്പെടെ മൂന്നംഗ സമിതിക്കാണ് അന്വേഷണ ചുമതല. ശ്രീചിത്ര ഭരണസമിത് അംഗമായ മുന്‍ ഡി ജി പി ടിപി സെന്‍കുമാറിന്റെ പരാതിയിലാണ് അന്വേഷണം.

പാവപ്പെട്ടവര്‍ക്ക് ചികില്‍സാസഹായം നിഷേധിക്കല്‍, ചികില്‍സയ്ക്ക് മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതിലെ വീഴ്ച, നിയമനങ്ങളില്‍ ക്രമക്കേട് എന്നിങ്ങനെ നിരവധി ആരോപണങ്ങളാണ് ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിക്കെതിരെ ടി.പി.സെന്‍കുമാര്‍ കേന്ദ്രശാസ്ത്രസാങ്കേതികമന്ത്രാലയത്തിന് നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ വസ്തുത പരിശോധനയ്ക്കാണ് മൂന്നംഗ സമിതിയെ നിയോഗിച്ചിരിക്കുന്നത്.

ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടറായി പ്രവര്‍ത്തിക്കുന്ന ഡിജിപി ജേക്കബ് തോമസിനെ സമിതിയില്‍ ഉള്‍പ്പെടുത്തി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി കൂടാതെയാണ് ജേക്കബ് തോമസിനെ സമിതിയില്‍ അംഗമാക്കിയതെന്നാണ് വിവരം. ബെംഗളൂരുവിലെ നിംഹാന്‍സ് ഡയറക്ടര്‍ ഡോക്ടര്‍ ബി.എന്‍.ഗംഗാധരന്‍, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് മുന്‍ മേധാവി ഗോവര്‍ധന്‍ മേത്ത എന്നിവരാണ് വസ്തുതാപരിശോധനാസമിതിയിലെ മറ്റംഗങ്ങള്‍. ഈ മാസം മുപ്പതിനകം പരിശോധന നടത്തി സമിതി റിപ്പോര്‍ട്ട് നല്‍കണം. പരാതി വസ്തുതാപരമാണെന്ന് തെളിഞ്ഞാല്‍ വിശദമായ അന്വേഷണം നടത്തും.

അതേസമയം കേന്ദ്രസര്‍ക്കാര്‍ നടപടിയെ ശ്രീചിത്ര ഡയറക്ടര്‍ സ്വാഗതം ചെയ്തു. സെന്‍കുമാര്‍ ഭരണസമിതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റാണെന്ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പരിശോധനയില്‍ തെളിഞ്ഞതാണ്. എല്ലാ രേഖകളും കേന്ദ്രസമിതിക്കുമുന്നില്‍ ഹാജരാക്കുമെന്നും ഡയറക്ടര്‍ ആഷ കിഷോര്‍ അറിയിച്ചു.

Post a Comment

0 Comments